നിതിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി കോണ്‍ഗ്രസ്; കുടുംബത്തിന്റെ സ്ഥലത്തുതന്നെ വീടും വെച്ചുനല്‍കും

തിരുവനന്തപുരം: ജീവനൊടുക്കിയ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിൻ്റെ കുടുംബത്തിന് വീടുവെച്ച്‌ നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാർ.

വെള്ളനാട് പഞ്ചായത്തില്‍ കുടുംബത്തിനുള്ള ആറര സെന്റില്‍ വീട് വച്ച്‌ നല്‍കുമെന്നാണ് വാഗ്ദാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നല്‍കിയ അഞ്ച് ലക്ഷം രൂപയും അദ്ദേഹം നിതിന്റെ കുടുംബത്തിന് കൈമാറി.

കേസ് അട്ടിമറിക്കാതിരിക്കാൻ ആവശ്യമായ നിയമസഹായം നല്‍കുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചിട്ടുണ്ട് എന്നും രണ്ട് അഭിഭാഷകരുടെ നിയമസഹായം നിതിന്റെ കുടുംബത്തിന് ഉറപ്പാക്കുമെന്നും ശിവകുമാർ പറഞ്ഞു. സംഭവത്തിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണം.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കിലും തുടർനടപടികള്‍ ഉണ്ടാകുന്നില്ല എന്നും കേസില്‍ മാതൃകാപരമായ നടപടികള്‍ ആവശ്യമാണ് എന്നും ശിവകുമാർ പറഞ്ഞു.

നിതിന്റെ കുടുംബത്തിന് സിപിഐഎമ്മും വീട് വെച്ചുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എഎ റഹീം എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 19ന് വൈകുന്നേരം 5 മണിക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വീടിന് തറക്കല്ലിടുമെന്നും എ എ റഹീം അറിയിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വീട് നിര്‍മ്മിക്കാന്‍ തീരുമാനമായത്.

Vartha Malayalam News - local news, national news and international news.