അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് പീഡനവിവരം: ഡോ. റാമിനെ പുറത്താക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയെത്തുടര്‍ന്ന് പ്രതിക്കൂട്ടിലായ അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജ് അധ്യാപകന്‍ ഡോ.കെ. റാമിനെ മാനേജ്മെന്റ് പുറത്താക്കി. ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഓറല്‍ പതോളജി വിഭാഗം മേധാവിയായ ഇയാളെ സ്ഥിരമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം, ഒളിവില്‍ പോയ റാം ഇപ്പോഴും പോലീസിന്റെ പിടിയിലായിട്ടില്ല. ഡോ. റാമിനെതിരേ കണ്ണീരോടെയാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകന്റെ പൈശാചികമായ പ്രവര്‍ത്തികള്‍ ഓരോന്നായി പുറത്തുവരികയാണ്.

വിദ്യാര്‍ത്ഥികളെ 'ആദിവാസി ചെക്കന്‍', 'കോളനി ബെഗ്ഗര്‍' എന്നിങ്ങനെ വിളിച്ച്‌ അപമാനിക്കുന്നത് ഇയാളുടെ പതിവായിരുന്നു. ഇരുണ്ട നിറമുള്ളവരെ 'ബ്ലാക്കി', 'ബ്ലാക്ക് പിഗ്' എന്നും വെളുത്തവരെ 'വൈറ്റ് കോക്രോച്ച്‌' എന്നും വിളിച്ചിരുന്നതായി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആഷിഖ് നാരായണന്‍ വെളിപ്പെടുത്തി. ആറ്റിറ്റിയൂഡിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ വസ്ത്രം കീറുന്നതും, പെണ്‍കുട്ടിയെക്കൊണ്ട് സഹപാഠിയെ ചെരിപ്പൂരി അടിപ്പിക്കാന്‍ ശ്രമിച്ചതും ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ വിദ്യാര്‍ത്ഥികള്‍ തുറന്നുപറഞ്ഞു. പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിദ്യാര്‍ത്ഥികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം പരീക്ഷ എഴുതിക്കാതിരിക്കുകയും കോഴ്‌സുകള്‍ വര്‍ഷങ്ങളോളം വൈകിപ്പിക്കുകയും ചെയ്തിരുന്നു.

മാധ്യമങ്ങളോട് സംസാരിക്കുന്ന വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനും വീഡിയോ പകര്‍ത്താനും മാനേജ്മെന്റ് ചിലരെ നിയോഗിച്ചതായി ആരോപണമുണ്ട്. ഭയമില്ലാതെ സത്യം വിളിച്ചുപറയാന്‍ തുടങ്ങിയവരെ ഭീഷണിപ്പെടുത്താനാണ് ഈ നീക്കമെന്ന് വിദ്യാര്‍ത്ഥികള്‍ കരുതുന്നു. 20,000 രൂപയോളം വിലവരുന്ന പുസ്തകങ്ങള്‍ വാങ്ങിപ്പിക്കുക എന്നതായിരുന്നു ഇയാളുടെ പ്രധാന 'ശിക്ഷാ നടപടി'യെന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ആല്‍ബിന്‍ പറഞ്ഞു. ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാര്‍ക്കെതിരേ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കും. നിലവില്‍ ആത്മഹത്യാ പ്രേരണാക്കുറ്റവും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള കേസുകളുമാണ് റാമിനെതിരേയുള്ളത്.

പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഇതിനിടെ പാലയാടുള്ള റാമിന്റെ ഡെന്റല്‍ ക്ലിനിക്കിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുകയും ക്ലിനിക്ക് അടച്ചുപൂട്ടുകയും ചെയ്തു. നീതി ലഭിക്കും വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

Vartha Malayalam News - local news, national news and international news.