ക്ലാസില്‍ ഗെയിം കളിച്ചത് ചോദ്യംചെയ്‌തു; അദ്ധ്യാപികയുടെ മൂക്ക് തകര്‍ത്ത് വിദ്യാര്‍ത്ഥി, എല്ലിന് പരിക്ക്

ആലപ്പുഴ: മാലദ്വീപിലെ സ്‌കൂള്‍ വിദ്യാർത്ഥിയുടെ ആക്രമണത്തില്‍ മലയാളി അദ്ധ്യാപികയ്‌ക്ക് ഗുരുതര പരിക്ക്. മാലദ്വീപിലെ ഗധു ദ്വീപില്‍ ഗഫാ ധാല്‍ അടോള്‍ സ്‌കൂളിലെ അദ്ധ്യാപികയും ചെങ്ങന്നൂർ തിട്ടമേല്‍ കല്ലൂർ ദീപക് ശശിയുടെ ഭാര്യയുമായ സ്‌മിത എൻ പിള്ളയ്‌ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്.

ഡോക്‌ടർമാർ അടിയന്തര ശസ്‌ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.

ഏപ്രില്‍ 12നായിരുന്നു സംഭവം. ക്ലാസെടുത്തുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കമ്പ്യൂട്ടറില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗെയിം കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌മിത പലതവണ വിലക്കിയിട്ടും വിദ്യാർത്ഥി കൂട്ടാക്കിയില്ല. വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞതോടെ സ്‌മിതയുടെ ഫോണ്‍ വിദ്യാർത്ഥി എടുത്തെറിയുകയും മൂക്കില്‍ തുടർച്ചയായി ഇടിക്കുകയുമായിരുന്നുവെന്ന് ദീപക് പറഞ്ഞു.

രക്തം വാർന്ന് ബോധരഹിതയായ സ്‌മിതയെ മറ്റ് അദ്ധ്യാപകർ ചേർന്ന് ആംബുലൻസില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രഥമശുശ്രൂഷയ്‌ക്ക് ശേഷം കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്‌ടർമാർ നിർദേശിച്ചു. സ്‌മിതയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. മാലദ്വീപ് ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്‌മിതയെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്നും ദീപക് പറഞ്ഞു.

ഒരു വർഷം മുമ്പാണ് സ്‌മിത മാലദ്വീപില്‍ അദ്ധ്യാപികയായി ജോലിയില്‍ ചേർന്നത്. രണ്ടായിരത്തോളം അദ്ധ്യാപകരുള്ള മാലദ്വീപില്‍ 75 ശതമാനവും മലയാളികളാണ്. ഈ അദ്ധ്യാപകരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ദീപക് പറഞ്ഞു. സ്‌കൂള്‍ അധികൃതർ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Vartha Malayalam News - local news, national news and international news.