പിതാവിനേക്കാള്‍ ക്രൂരൻ മുജ്തബ ഖമനയിക്കെതിരെ ഇറാനില്‍ ജനരോഷം ആര്‍ത്തിരമ്പുന്നു, പ്രതിഷേധ മുദ്രാവാക്യവുമായി സ്ത്രീകള്‍

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനു പിന്നാലെ ടെഹ്‌റാനില്‍ ശക്തമായ പ്രതിഷേധം ഉയർന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഇസ്രയേല്‍-യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിക്ക് പകരക്കാരനായാണ് 56 കാരനായ മൊജ്തബ പരമോന്നത നേതാവാകുന്നത്. മുജ്തബയുടെ നിയമനം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ടെഹ്‌റാനിലെ എക്ബതാൻ പരിസരത്തുള്ള വീടുകളുടെ ജനാലകളിലൂടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് റിപ്പോർട്ട്.

'മുജ്തബയ്ക്ക് മരണം' എന്ന് പേർഷ്യൻ ഭാഷയില്‍ വിളിക്കുന്ന 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇറാനിലെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെർട്സ് ഞായറാഴ്ചയാണ് മുജ്തബയെ പരമോന്നത നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്. ഇറാനിലെ വിപ്ലവ പാരമ്പര്യത്തിനു വിരുദ്ധമായി അധികാരം പിതാവില്‍ നിന്ന് മകനിലേക്ക് കൈമാറുന്നതിനെ ജനങ്ങള്‍ക്കിടയില്‍ വലിയൊരു വിഭാഗം എതിർക്കുന്നുണ്ട്.

ഇറാൻ റവല്യൂഷണറി ഗാർഡുമായി (ഐആർജിസി) അടുത്ത ബന്ധമുള്ള മുജ്തബ ഖമനയി, തന്റെ പിതാവിനേക്കാള്‍ കടുത്ത നിലപാടുകാരനായാണ് അറിയപ്പെടുന്നത്. ഇസ്രയേല്‍-യുഎസ് സഖ്യവുമായുള്ള യുദ്ധം തുടരുന്നതിനിടയിലാണ് നിർണായകമായ നേതൃമാറ്റം നടന്നിരിക്കുന്നത്.

Vartha Malayalam News - local news, national news and international news.