അതിവേഗം രാജി!! ഇന്ത്യയിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും രാജി വച്ചൊഴിഞ്ഞു, പിണറായിയുടെ രാജി പ്രത്യേക ദൂതൻ മുഖേന. ഗവര്‍ണര്‍ രാജി സ്വീകരിച്ചു!!

രാജ്യത്തെ അവസാന ഇടതുപക്ഷ മുഖ്യമന്ത്രിയും രാജി വച്ചൊഴിഞ്ഞു, പിണറായിയുടെ രാജി പ്രത്യേക ദൂതൻ മുഖേന… ഗവർണർ രാജി സ്വീകരിച്ചു!

പുതിയ സർക്കാർ അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാനുള്ള ആവശ്യവുമായി ഗവർണർ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ അതിവേഗം രാജിവെച്ചു. കണ്ണൂരിലെ വസതിയില്‍ കഴിയുന്ന മുഖ്യമന്ത്രി തലസ്ഥാനത്തെത്താതെ, പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേല്‍ക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. നാളെ രാജിവയ്ക്കുമെന്നായിരുന്നു പാർട്ടി വൃത്തങ്ങള്‍ നേരത്തെ നല്‍കിയിരുന്ന സൂചന. എന്നാല്‍ പാർട്ടിയുടെ പരാജയത്തിനു തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുമണിക്കൂറുകള്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിയർക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തില്‍ വിജയിച്ച ധർമടത്ത് ആദ്യ ആറ് റൗണ്ട് കഴിയുന്നിടംവരെ യുഡിഎഫ് സ്ഥാനാർഥി മുന്നോട്ടു പോകുന്ന കാഴ്ച. ഏഴാം റൗണ്ട് മുതലാണ് പിണറായി വിജയന് അല്‍പം ആശ്വസിക്കാനുള്ള വക കണ്ടുതുടങ്ങിയത്. ധർമടത്ത് 19247 വോട്ടിനാണ് പിണറായി ജയിച്ചുകയറിയത്.

അതേസമയം തോല്‍വിക്ക് ശേഷം മാധ്യമങ്ങളെ കാണാൻ കൂട്ടാക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി. ഇന്ന് പിണറായിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. എംഎല്‍എ ഓഫീസില്‍ എത്തും എന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാല്‍ ഫലം മോശമായതിനെ തുടർന്ന് ഓഫീസില്‍ വന്നില്ല.

ഇതിനിടെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും അതീവ ഗൗരവത്തോടെ കാണുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ. പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് ശേഷം കേരളത്തില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ക്കിടയിലും ജനക്ഷേമത്തിനായി പരമാവധി ശ്രമിച്ചിട്ടും കേരളത്തില്‍ ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി പരിശോധിക്കും. പരാജയത്തിൻറെ കാരണങ്ങളെക്കുറിച്ച്‌ ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ച്‌ ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും പാർട്ടി വ്യക്തമാക്കി.

Vartha Malayalam News - local news, national news and international news.