പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി (56) അന്തരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം.

പ്രമേഹം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും വാര്‍ധക്യസഹജമായ അവശതകള്‍ക്കും ചികിത്സയിലായിരുന്നു രാജേശ്വരി. മൃതദേഹം നാളെ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും.

2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂരിലെ കനാല്‍ പുറമ്പോക്കിലുള്ള വീട്ടില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേരളത്തെ നടുക്കിയ ഈ ക്രൂരമായ കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്താന്‍ പിന്നീട് വിപുലമായ അന്വേഷണം നടന്നു.

രണ്ട് മാസത്തിന് ശേഷം 2016 ജൂണ്‍ 16-ന് അസം സ്വദേശി അമീറുള്‍ ഇസ്ലാം അറസ്റ്റിലായി. 2016 സെപ്റ്റംബര്‍ 16-ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസിന്റെ വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന്, 2017 ഡിസംബര്‍ 14-ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചു. ജിഷയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ മാനസികമായും ശാരീരികമായും വലിയ വെല്ലുവിളികള്‍ നേരിട്ടിരുന്ന വ്യക്തിയായിരുന്നു രാജേശ്വരി. മകളുടെ ദുരന്തത്തിന് ശേഷം നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലും അവര്‍ മുന്നിലുണ്ടായിരുന്നു

Vartha Malayalam News - local news, national news and international news.