അമേരിക്ക - ഇസ്രയേല്‍- ഇറാൻ യുദ്ധത്തില്‍ രാജ്യത്ത് എല്‍പിജി ഗ്യാസ് പ്രതിസന്ധി രൂപപ്പെടുന്നതില്‍ പ്രതികരിച്ച് കേന്ദ്ര സർക്കാർ.
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണം സുരക്ഷിതമായി തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. ആശങ്കപ്പെട്ട് എല്‍പിജി ഗ്യാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് സൂക്ഷിച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. രണ്ട് എല്‍ എന്‍ ജി ചരക്ക് കപ്പലുകള്‍ രാജ്യത്തേക്ക് ഉടനെത്തുമെന്നും ഇപ്പോഴും രാജ്യത്തെ എല്‍പിജി വില അയല്‍രാജ്യങ്ങളെക്കാള്‍ കുറവാണെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം.
രാജ്യത്തേക്കുള്ള 70% ത്തോളം ക്രൂഡോയില്‍ നീക്കവും ഹോര്‍മുസ് കടലിടുക്ക് വഴി അല്ല. എന്നാല്‍, ഇന്ത്യയിലേക്കുള്ള 90% എല്‍പിജി നീക്കവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. നിലവില്‍ ആഭ്യന്തര എല്‍പിജി ഉല്‍പാദനം 25% വര്‍ദ്ധിപ്പിച്ചുച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2.5 ദിവസത്തിനുള്ളില്‍ തന്നെ ഗ്യാസ് ഡെലിവറി ഉറപ്പുവരുത്തുമെന്നും ബുക്കിങ് പിരീഡ് 25 ദിവസമായി നിശ്ചയിച്ചിട്ടുണ്ടെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
എല്‍പിജിയുടെ ഉത്പാദനം പരമാവധിയാക്കാനും പ്രധാന ഹൈഡ്രോകാര്‍ബണ്‍ സ്ട്രീമുകള്‍ എല്‍പിജി പൂളിലേക്ക് തിരിച്ചുവിടാനും റിഫൈനറികളോടും പെട്രോകെമിക്കല്‍ യൂണിറ്റുകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേർത്തു. വിഷയത്തില്‍, ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികളെ മന്ത്രാലയം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായി ജോയിന്റ് സെക്രട്ടറി സുജാത ശര്‍മയും വ്യക്തമാക്കി.