വിവാഹ, മരണാനന്തര ചടങ്ങുകളിൽ കോവിഡ് മാർഗ രേഖ ലംഘനത്തിനു കർശന നടപടിയെടുത്തു പൊലീസ്. 8, 9 തീയതികളിൽ നടന്ന വിവാഹ ചടങ്ങുകളിൽ ആളുകളുടെ എണ്ണം കൂടിയതിന്റെ പേരിൽ പകർച്ച വ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം 4 കേസുകൾ റജിസ്റ്റർ ചെയ്തു. 20 പേർക്കാണ് ഇപ്പോൾ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുവാദം.
വിവാഹ പരിപാടികളിൽ 21ാമത്തെ ആൾ എത്തിയാൽ മുഴുവൻ പേർക്കുമെതിരെ കേസ് എടുക്കാനാണ് പൊലീസ് തീരുമാനം. വരൻ, വധു, മാതാപിതാക്കൾ അടക്കം ചടങ്ങിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും കേസുണ്ടാകും. വിവാഹത്തിന് സ്ഥലം അനുവദിച്ച ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും.