തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് ഇന്ന് മുതൽ ഷിഫ്റ്റ് സംവിധാനം. പോലീസുകാർക്കിടയിൽ കൊറോണ വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ സ്‌റ്റേഷനിൽ വരേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശിച്ചു.
നിലവിൽ 1280 പോലീസുകാരാണ് കൊറോണയെ തുടർന്ന് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പോലീസുകാരുടെ ഡ്യൂട്ടിയിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിലും കൊറോണ വ്യാപനം രൂക്ഷമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ തടവുപുള്ളികൾക്ക് പരോൾ നൽകാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു.