ഇന്ത്യയിൽ കോവിഡ് തീരും, ഞാൻ അവിടെ കാലുകുത്തുമ്പോൾ: നിത്യാനന്ദ

താൻ ഇന്ത്യയിൽ കാലുകുത്തുമ്പോൾ മാത്രമേ കോവിഡ് മഹാമാരി തീരൂവെന്ന് വിവാദ ആൾദൈവം നിത്യാനന്ദ. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് നിത്യാനന്ദ പുതിയ വിഡിയോയുമായി രംഗത്തെത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറക്കിയ വിഡിയോയിൽ നിത്യാനന്ദയുടെ ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തോട് ഇന്ത്യയിൽ എന്ന് കോവിഡ് തീരുമെന്ന് ചോദിക്കുന്നു. അതിനു മറുപടിയായി ‘അമ്മാൻ’ ദേവി തന്റെ ആത്മീയ ശരീരത്തിൽ പ്രവേശിച്ചുവെന്നും താൻ ഇന്ത്യയിൽ കാലുകുത്തിയാൽ മാത്രമേ കോവിഡ് ഇന്ത്യയിൽനിന്ന് മാറുകയുള്ളൂവെന്നും പറയുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇന്ത്യയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സ്വന്തം രാജ്യമായി പ്രഖ്യാപിച്ച ‘കൈലാസ’യിലേക്ക് ഇന്ത്യയിൽ നിന്നുള്ള ഭക്തർക്ക് പ്രവേശാനുമതി നിഷേധിച്ചെന്ന് നിത്യാനന്ദ പ്രഖ്യാപിച്ചിരുന്നു. ‘കൈലാസ’ എന്ന പേരില്‍ മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള സ്വകാര്യദ്വീപ്‌ വാങ്ങി സ്വന്തം രാജ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ വകുപ്പുകളുമായി സമ്പൂർണ ഭരണമുള്ള രാജ്യമായാണ്‌ കൈലാസത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമുണ്ട്. രാജ്യത്തിന്റെ വെബ്സൈറ്റും ആരംഭിച്ചിരുന്നു.

ഓഗസ്റ്റിൽ നിത്യാനന്ദ പുതിയ സെൻട്രൽ ബാങ്കും ‘കൈലാഷിയൻ ഡോളർ’ എന്ന പേരിൽ പുതിയ കറൻസിയും പുറത്തിറക്കിയിരുന്നു. ഇതോടൊപ്പം 300 പേജുള്ള സാമ്പത്തിക നയം തയാറാക്കിയതായും ബാങ്ക് പ്രവര്‍ത്തനത്തിനായി മറ്റൊരു രാജ്യവുമായി ധാരണാപത്രം ഒപ്പിട്ടതായും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു. പീഡനം അടക്കമുള്ള ഒട്ടേറെ ക്രമിനൽ കേസുകളിൽ രാജ്യവും ഇന്റർപോളും അന്വേഷിക്കുന്ന കുറ്റവാളിയാണ് നിത്യാനന്ദ.

Vartha Malayalam News - local news, national news and international news.